ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ അപൂർവമായ രീതിയിൽ പുറത്തായി ഹൈദരാബാദ് ബാറ്റർ ഇഷാൻ കിഷൻ. മത്സരത്തിൽ ചാഹർ എറിഞ്ഞ പന്തിൽ വിക്കറ്റ് കീപ്പർ റിക്കൽട്ടന് ക്യാച്ച് നൽകിയാണ് കിഷൻ മടങ്ങിയത്. പക്ഷേ വളരെയധികം നാടകീയമായ രീതിയിൽ ആയിരുന്നു കിഷന്റെ പുറത്താകൽ. മത്സരത്തിൽ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം നടന്നത്. ചഹർ എറിഞ്ഞ പന്ത് ഇഷാൻ കിഷന്റെ ലെഗ് സൈഡിലൂടെ കീപ്പറുടെ കൈകളിൽ എത്തുകയായിരുന്നു. ഈ സമയത്ത് ഇഷാൻ ഒരു ഷോട്ടിന് ശ്രമിച്ചു. കീപ്പറുടെ കൈകളിൽ പന്ത് എത്തിയതിനു ശേഷം മുംബൈ ഇന്ത്യൻസ് വലിയ രീതിയിൽ അപ്പീൽ ചെയ്യാൻ പോലും മുതിർന്നില്ല. പക്ഷേ ഇഷാൻ കിഷൻ മുൻപിലേക്ക് നടക്കുകയാണ് ഉണ്ടായത്.
ഇത് കണ്ട് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. അമ്പയർ കൈ ഉയർത്തിയപ്പോൾ തന്നെ ഇഷാൻ കിഷൻ ഒരു റിവ്യൂ പോലും നൽകാതെ പവലയനിലേക്ക് മടങ്ങി. താൻ പുറത്താണ് എന്ന് പൂർണ്ണ ബോധ്യമുള്ള രീതിയിലായിരുന്നു ഇഷാൻ കിഷന്റെ ഡഗ്ഔട്ടിലേക്കുള്ള നടത്തം. മാത്രമല്ല കൂടുതൽ താരങ്ങൾ അപ്പീൽ ചെയ്യുന്നതിന് മുൻപ് തന്നെ സത്യസന്ധത പുറത്തെടുത്ത് മൈതാനം വിടാൻ ശ്രമിച്ച ഇഷാൻ കിഷനെ മുംബൈയുടെ നായകൻ ഹർദിക് പാണ്ഡ്യ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ യഥാർത്ഥ നാടകീയത നടന്നത് പിന്നീട് ആയിരുന്നു.
കിഷന്റെ പുറത്താകലിന്റെ റിപ്ലൈ പിന്നീടാണ് എല്ലാവരും ശ്രദ്ധിച്ചത്. ഈ റിപ്ലൈയിൽ ബോൾ ബാറ്റിന്റെ ഒരു ഭാഗത്തും സ്പർശിച്ചിട്ടില്ല. യാതൊരു തെളിവുകളും സ്നിക്കോയിൽ കാണുന്നുമില്ല. അതായത് ഇഷാൻ ആ പന്തിൽ ഔട്ട് ആയിരുന്നില്ല. പിന്നെ എന്തിനാണ് ഈ താരം മൈതാനം വിട്ടത് എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. വളരെ അപൂർവ്വമായ രീതിയിലാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ മൈതാനത്ത് സംഭവിക്കാറുള്ളത്. ഈ സംഭവം നടന്ന ഉടൻതന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഇതേ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ സാധിക്കാതിരുന്ന ക്രിക്കറ്ററാണ് ഇഷാൻ. ഹൈദരാബാദിനായുള്ള സീസണിലെ തന്റെ ആദ്യ മത്സരത്തിൽ 47 പന്തുകളിൽ 106 റൺസ് നേടി എല്ലാവരെയും ഞെട്ടിക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ അടുത്ത 7 മത്സരങ്ങളിൽ വളരെ മോശം പ്രകടനമാണ് താരം കാഴ്ചവെച്ചത്. പിന്നീട് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മാത്രമാണ് കിഷന് രണ്ടക്കം കാണാൻ സാധിച്ചത്. കിഷന്റെ ഈ മോശം ഫോം ഹൈദരാബാദിനെ വലിയ രീതിയിൽ ബാധിക്കുന്നുമുണ്ട്.