ഗാംഗുലിയെ ഇഷ്ടപ്പെടുകയോ , ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം. പക്ഷെ അദ്ദേഹത്തെ നിങ്ങൾക്ക് ബഹുമാനിക്കാതിരിക്കാനാവില്ല

GANGULY

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട താരം സൗരവ് ഗാംഗുലിയെ പറ്റി ധനേഷ് ദാമോദരൻ എഴുതുന്നു

എടുത്തു കാട്ടാൻ അയാൾക്ക് ലോക കിരീടങ്ങൾ ഇല്ലായിരിക്കാം. തൻ്റെ കാലത്തെ മറ്റ് പ്രതിഭാസങ്ങൾ വിക്കറ്റിൻ്റെ ഇരുവശത്തേക്കും അനായാസം പന്തിനെ തഴുകിയും തലോടിയും ആഞ്ഞടിച്ചും ബാറ്റ് കൊണ്ട് കവിത രചിച്ചപ്പോൾ അയാൾ ഓഫ് സൈഡിലെ ദൈവം മാത്രമായാണ് അറിയപ്പെട്ടത് .പരിമിതികളുടെ കൂടാരമായിരുന്നു അയാൾ .എന്നിട്ടും കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ജനതയിൽ ഒരു വിഭാഗം അയാളെ സച്ചിനും ധോണിക്കും കോലിക്കും മുകളിൽ പ്രതിഷ്ഠിക്കുന്നുവെങ്കിൽ അയാൾക്ക് പേര് ഒന്നു മാത്രം

സൗരവ് ചണ്ഡിദാസ് ഗാംഗുലി

കോഴ വിവാദത്തിലും ഒത്തുകളി ആരോപണത്തിലും പ്രൗഢി മങ്ങി ചിതലരിക്കാൻ പോയ ഇന്ത്യൻ ക്രിക്കറ്റിലേക്ക് അയാൾ വന്നത് ഒരു ദൈവദൂതനെ പോലെയായിരുന്നു .വാക്കിലും പ്രവൃത്തിയിലും ശരീരഭാഷയിലും തല കുനിച്ച് നിന്ന ഒരു ടീമിനെ രാജാവിനെ പോലെ തലയുയർത്തി അയാൾ നയിച്ചപ്പോൾ ലോകം അയാൾക്കൊരു പേര് നൽകി

“ദാദ”

എന്ത് വില കൊടുത്തും തൻ്റെ സഹതാരങ്ങളെ അയാൾ സംരക്ഷിച്ചപ്പോൾ ടീം പരാജയപ്പെട്ട കളിയിൽ പോലും എതിരാളികൾ അയാളെ ഭയന്നു

സ്ഥിതിവിവരക്കണക്കുകൾ വെച്ച് ഗാംഗുലി എന്ന ബാറ്റ്സ്മാനെയും ക്യാപ്റ്റനെയും അളക്കാൻ പോയാൽ നിങ്ങൾ വൃഥാ സമയം കളയുന്ന ഒരു മണ്ടനാണെന്ന് പറയേണ്ടി വരും .കണക്കുകൾ അത് പലപ്പോഴും വെറും അക്കങ്ങൾ മാത്രമാണ് .പലപ്പോഴും അവ യാഥാർത്ഥ്യങ്ങൾ മറച്ചു വെക്കുന്നു . ഇന്നോളമുള്ള ചരിത്രത്തിൽ ക്രിക്കറ്റ് ലോകത്ത് ഒരു നായകന് വേണ്ടി മരിക്കാൻ പോലും തയ്യാറാണ് എന്ന് പറയുന്ന യുവതാരങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടോ ? ഉണ്ടാകില്ല കണക്കുകൾക്കപ്പുറത്തായിരുന്നു ദാദ .തൻ്റെ കാലഘട്ടം വരെ കണ്ടിരുന്ന നായകസങ്കല്പത്തെ അപ്പാടെ മാറ്റി എഴുതി എന്നു തന്നെയാണ് ഗാംഗുലിയുടെ പ്രസക്തി .എതിരാളികളെ ഭയപ്പെടുത്തിയും പ്രജകളെ കരുതലോടെയും കാത്ത അയാൾ ഒരു പലപ്പോഴും ഒരു രാജാവിനെ അനുസ്മരിപ്പിച്ചു .

ക്രിക്കറ്റ് മൈതാനത്ത് ഗാംഗുലി സമ്മാനിച്ച സമ്മോഹന മുഹൂർത്തങ്ങൾ ഒട്ടേറെ .ലോർഡ്സിലെ അരങ്ങേറ്റ സെഞ്ചുറി ,സഹാറ കപ്പിലെ തുടർച്ചയായ 4 മാൻ ഓഫ് ദ മാച്ചുകൾ ,ഡാക്കയിലെ ഫൈനലിലെ 124 ,99 ലോകകപ്പിലെ ടോൺടണിലെ 183 ,2003 ൽ ടീമിനെ വിജയിപ്പിക്കാൻ പറ്റാതെ നിരാശനായ മുഖം

എല്ലാറ്റിനുമപരി ടീമിനെ മാത്രമല്ല ,ഒരു രാജ്യത്തെയാകാതെ ആവേശക്കടലിലാഴ്ത്തിയ ബംഗാൾ കടുവയുടെ ഏവരും ഓർമ്മയിൽ വികാരത്തോടെ സൂക്ഷിക്കുന്ന ആ ജഴ്സി ഊരി ചുഴറ്റൽ .ഗാംഗുലിഎന്ന നായകനെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രം ലോർഡ്സിലെ ആ ആവേശമുഹൂർത്തം തന്നെയാകും .

അന്ന് ഗാംഗുലി മാത്രമായിരുന്നില്ല ജഴ്സി ഊരിയത് .അങ്ങ് കൊൽക്കത്തയിലും ,ചെന്നൈയിലും ,മുംബൈയിലും എന്തിനധികം പറയുന്നു നമ്മുടെ കേരളത്തിലെ കുഗ്രാമങ്ങളിൽ പോലും യുവാക്കൾ ഷർട്ടൂരി വീശുകയായിരുന്നു .ഒരാളുടെ മുന്നിലും തല കുനിക്കാതെ ,അടിക്ക് തിരിച്ചടി ,ചൊറിഞ്ഞാൽ മാന്തൽ എന്ന ശത്രുക്കളുടെ മാനസിക നില തകർക്കുന്ന ആക്രമോണുത്സക കൊണ്ടു വരാൻ വർഷങ്ങളുടെ പാരമ്പര്യങ്ങളുടെ ഇന്ത്യൻ ക്രിക്കറ്റിന് ദാദ വേണ്ടി വന്നു

സൗരവ് ഗാംഗുലി എന്ന രാജരക്തം ടീമിലേക്ക് വന്നപ്പോൾ അയാൾ മറ്റുള്ളവർക്ക് ഒരു അഹങ്കാരി മാത്രമായിരുന്നു .1991 / 92 ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ദേശീയ ടീമിലെത്തിയ 19 കാരനായ സൗരവിന് ബ്രിസ്ബേനിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 3 റൺസുമായി മടങ്ങിയതിന് ഒരു അവസരം പോലും കിട്ടിയില്ല.ടീമിന് വെള്ളം കൊടുക്കാൻ മടിച്ച അയാളെ എല്ലാവരും കുറ്റപ്പെടുത്താൻ ശ്രമിച്ചപ്പോൾ ,താൻ വെള്ളം കൊടുക്കാനല്ല ,മൈതാനത്ത് കളിച്ച് തെളിയിക്കാനാണ് വന്നത് എന്നായിരുന്നു അയാൾ മനസിൽ കണ്ടത് .

5 വർഷങ്ങൾക്ക് ശേഷം 1996 ൽ ഒരു ഇംഗ്ലണ്ട് പര്യടനത്തിനു വരുമ്പോൾ അയാളിൽ നിന്നും ആരും കാര്യമായി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല .എന്നാൽ ഒരു നിയോഗം പോലെ എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ തോറ്റതോടെ ക്രിക്കറ്റിൻ്റെ മെക്കയിൽ തൻ്റെ എക്കാലത്തേയും പ്രിയപ്പെട്ട വൻമതിലിനൊപ്പം 131 റൺസുമായി രാജകീയ അരങ്ങേറ്റം കുറിച്ചതിന് ശേഷം നടന്നതെല്ലാം ഇന്ത്യയുടെ കൂടി ചരിത്രമായിരുന്നു .ട്രെന്റ് ബ്രിഡ്ജിലെ അടുത്ത ടെസ്റ്റിൽ 136 റൺസ് രാജപാതയിലേക്കുള്ള അയാളുടെ വഴികൾ എളുപ്പമാക്കി .
ഒടുവിൽ കരിയർ അവസാനിപ്പിക്കുമ്പോൾ അഹങ്കാരി എന്ന നിലയിൽ നിന്നും ദാദ ഒരു രാജ്യത്തിൻ്റെ തന്നെ സ്വകാര്യ അഹങ്കാരമായി മാറിയാണ് മാസ്സ് കാണിച്ചത്. കോഴവിവാദത്തിൽ ഉലഞ്ഞ് ക്രിക്കറ്റിനെ വെറുത്ത ഒരു പറ്റം ജനതയെ, ക്രിക്കറ്റ് മരിക്കാൻ തുടങ്ങിയ ഒരു രാജ്യത്തെ പുനരുജ്ജീവിക്കാൻ യുവാക്കളെ ചേർത്തു നിർത്തി സച്ചിനെയും ദ്രാവിഡിനെയും തോളോട് നിർത്തി വിദേശത്ത് ആസ്ട്രേലിയയെയടക്കം വിറപ്പിച്ചു നിർത്താൻ പോന്ന അവസ്ഥയിലേക്ക് റാങ്കിങ്ങിൽ 8ആമത് കിടന്ന
ടീമിനെ ലോകോത്തര ടീമെന്ന നിലയിലേക്ക് വളർത്തിയ ആർജ്ജവമാണ് ദാദയെ മഹാനാക്കുന്നത്.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

ദാദ ബാറ്റ്സ്മാനെന്ന നിലയിൽ ഒരിക്കലും സാങ്കേതികമായി മികവുറ്റവനാണെന്ന് ചിലപ്പോൾ പറയാൻ പറ്റില്ലായിരിക്കാം . അത്തരം കുറവുകളെ മനക്കട്ടി കൊണ്ടും ചങ്കുറപ്പു കൊണ്ടും അതിജീവിച്ച ഗാംഗുലി ടെസ്റ്റ് ക്രിക്കറ്റിൽ ഒരിക്കലും 40 ൽ താഴേ പോകാതെ ശരാശരി സൂക്ഷിച്ചുവെന്നതും തുടക്കത്തിൽ ഏകദിന ക്രിക്കറ്റിന് അനുയോജ്യനല്ലാത്തവനായിട്ടും സച്ചിനെക്കാൾ വേഗത്തിൽ 9000 റൺസ് തികച്ചുവെന്നതും ലോകോത്തര സ്പിന്നർ വെട്ടോറിക്ക് ഒരോവർ പോലും നൽകാതെ സ്റ്റീഫൻ ഫ്ളെമിങ്ങിന് സംരക്ഷിച്ചു നിർത്തേണ്ടി വന്നതും ദാദയുടെ അതിജീവനം എത്ര മഹത്തായ രീതിയിലായിരുന്നുവെന്നതിൻ്റെ ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്.

ദൗർഭാഗ്യവശാൽ തനിക്ക് നഷ്ടപ്പെട്ട ലോകകിരീടം പക്ഷെ തൻ്റെ തണലിൽ വളർന്ന ധോണിയും സേവാഗും യുവിയും ഹർഭജനും സഹീറും ഉൾപ്പെട്ടവർ നേടിയപ്പോൾ ദാദ സ്വയം മറന്നാകും സന്തോഷിച്ചിട്ടുണ്ടാകുക .തനിക്ക് വെട്ടിപ്പിടിക്കാൻ പറ്റാത്ത സൗഭാഗ്യം മക്കൾ സഫലമാക്കിയപ്പോൾ അത് കണ്ട് സന്തോഷിച്ച പിതാവിനെ പോലെ .

4 വർഷങ്ങൾക്കിടയിൽ 3 ICC സി ടൂർണമെൻ്റുകളിൽ ഒരു ടീമിനെ ഫൈനലിൽ എത്തിച്ച ഒരേയൊരു നായകൻ എന്നതും
ഓസ്‌ട്രേലിയൻ മണ്ണിൽ ഏകദിന ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറിയും രണ്ടാം സെഞ്ചുറിയും നേടിയ ഇന്ത്യക്കാരനും സൗരവ് ഗാംഗുലിയാണ് എന്നു പറയുമ്പോൾ ചിലരെങ്കിലും അവിശ്വസിച്ചേക്കാം.

സച്ചിന്റെ ലാളിത്യത്തെയും ദ്രാവിഡിന്റെ മഹാമനസ്കതയേയും ധോണിയുടെ ശാന്തതയേയും നിങ്ങൾ വാഴ്ത്തിപ്പാടുന്നുവെങ്കിൽ ദാദയുടെ പോരാട്ട വീര്യവും നിങ്ങൾ അംഗീകരിച്ചേ മതിയാകൂ .കാരണം ഇതിഹാസങ്ങളെ ഒരേ കുടക്കീഴിൽ കൊണ്ടു വന്നതിനൊപ്പം തനിക്ക് വേണ്ടി മരിക്കാൻ യുവിയെയും സഹീറിനെയും സേവാഗിനെയും ഹർഭജനെയും പ്രേരിപ്പിക്കാൻ തക്ക സുരക്ഷിതത്വബോധം നൽകാൻ കഴിഞ്ഞ ഒരാൾ തീർച്ചയായും ഒരു നായകൻ തന്നെയാണ് .

കളിയിൽ നിന്നും വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ദാദ ഒരു വികാരമായി ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലുണ്ട് .ഇന്ത്യൻ ക്രിക്കറ്റ് ഭരണ യന്ത്രത്തെ തിരിക്കുന്ന മഹാരാജാവായി .രാജ്യം ആദ്യമായി പിങ്ക് ടെസ്റ്റ് കളിച്ച ദിവസം ,വിരാട് കോലി അടക്കമുള്ള താരങ്ങളെ മറന്ന് ഗാലറി ദാദയ്ക്ക് വേണ്ടി കയ്യടിച്ചത് തന്നെ അയാൾ ഒരു ജനതക്ക് ആരായിരുന്നു എന്ന് പറയാതെ പറയുന്നു .ബിസിസിഐ പ്രസിഡന്റ്‌ എന്ന നിലയിൽ താൻ കൂടുതൽ ഊന്നൽ നൽകുക ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിനായിരിക്കുമെന്ന് സൗരവ് ഗാംഗുലി. ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റർമാരുടെ വേതനം വര്ധിപ്പിക്കുന്നതും പരിഗണിക്കുമെന്ന് പ്രഖ്യാപനങ്ങൾ മാത്രം മതിയാകും അയാൾ ഉണ്ടാക്കാൻ പോകുന്ന വിപ്ലവങ്ങൾ.

ഹെല്‍മെറ്റിന്റെ ഗ്രില്ലുകൾക്കിടയിലൂടെ കണ്ണു ചിമ്മിക്കൊണ്ടുള്ള നോട്ടം പിന്നാലെ ക്രീസിൽ നിന്നും പുറത്തേക്കിറങ്ങിയുള്ള ഷോട്ടുകൾ, സമ്മർദ്ദം നിറഞ്ഞ നിമിഷങ്ങളിൽ താൻ പോലുമറിയാതെയുള്ള നഖം കടി .ദാദ പടിയിറങ്ങുമ്പോൾ നഷ്ടം പല വിലപ്പെട്ട ഓർമ്മകൾ കൂടിയാണ് .

സ്റ്റീവ് വോ പറഞ്ഞതാണ് സത്യം.

ഗാംഗുലിയെ ഇഷ്ടപ്പെടുകയോ , ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം. പക്ഷെ അദ്ദേഹത്തെ നിങ്ങൾക്ക് ബഹുമാനിക്കാതിരിക്കാനാവില്ല “

ദാദ ” നിങ്ങൾ ഞങ്ങൾക്ക് വെറും ഒരു കളിക്കാരൻ മാത്രമായിരുന്നില്ല .മറ്റെന്തൊക്കെയോ ആയിരുന്നു .

Scroll to Top